Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
ലുധിയാന ഡോക്ടർ ദമ്പതിമാരുടെ വീട്ടിലെ 4 കോടി രൂപയുടെ കവർച്ചയിൽ ട്വിസ്റ്റ്.
2023-11-24 17:35:21
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ലുധിയാന (പഞ്ചാബ്): ലുധിയാനയിലെ ഷഹീദ് ഭഗത് സിംഗ് നഗറിലെ ഡോക്ടർ ദമ്പതികളുടെ വസതിയിൽ നടന്ന കവർച്ചയ്ക്ക് ഏകദേശം രണ്ട് മാസത്തിന് ശേഷം കൗതുകകരമായ വഴിത്തിരിവ്. ലുധിയാന പോലീസ് പ്രതിയിൽ നിന്ന് 4 കോടി രൂപ കണ്ടെടുത്ത ശേഷം കവർച്ച ചെയ്ത തുക ലക്ഷങ്ങൾ മാത്രമാണെന്നായിരുന്നു  ദമ്പതികൾ അന്ന് അവകാശപ്പെട്ടത്. എന്നാൽ, ആദായനികുതി വകുപ്പ് കേസിൽ ഇടപെട്ടതോടെ കേസ് മറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ദമ്പതികളായ ഡോ. വാഹിഗുരു പാൽ സിംഗ് സിദ്ദുവും ഭാര്യ ഡോ ഹർകമൽ ബഗ്ഗയും ആദായനികുതി വകുപ്പിന് നൽകിയ മൊഴിയിൽ പോലീസ് കണ്ടെടുത്ത കൊള്ളയടിച്ച പണത്തിൻ്റെ  "ഏകദേശം 3 കോടി രൂപ" തങ്ങളുടേതാണെന്ന് സമ്മതിച്ചതായി ആദായനികുതി വകുപ്പിൽ നിന്നുള്ള ഒരു വൃത്തം അറിയിച്ചു. കാനഡ, ഓസ്‌ട്രേലിയ, യു.കെ എന്നിവിടങ്ങളിലേക്കുള്ള ഇമിഗ്രേഷൻ ഉദ്യോഗാർത്ഥികളുടെ വൈദ്യപരിശോധന നടത്തുന്ന അംഗീകൃത ഇമിഗ്രേഷൻ പാനൽ ഫിസിഷ്യൻമാരാണ് ഡോക്ടർ ദമ്പതികളെന്ന് ആദായനികുതി വകുപ്പിൻ്റെ അന്വേഷണത്തിൽ നിന്നും വ്യക്തമായി. സെപ്തംബർ 14 ന് രാത്രി, ഒരു സംഘം അക്രമികൾ തങ്ങളുടെ വീട്ടിൽ അതിക്രമിച്ച് കയറി പണവും, സ്വർണവും, വെള്ളിയും, മാരുതി എസ്എക്സ് 4 വാഹനവുമായി കടന്നുകളഞ്ഞതായി സെപ്റ്റംബർ 15-ന് ദമ്പതികൾ പോലീസിന് നൽകിയ പരാതിയിൽ വെളിപ്പെടുത്തിയിരുന്നു. തുടർന്ന്, സെപ്തംബർ-19 ന് നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും 3.94 കോടി രൂപയും, 271 ഗ്രാം സ്വർണ്ണവും, 88 ഗ്രാം വെള്ളിയും, എസ്എക്‌സ് 4 വാഹനവും കണ്ടെടുക്കുകയും ചെയ്‌തു. പിന്നീട് ഒരു അഞ്ചാം പ്രതി കൂടി അറസ്റ്റിലായതോടെ ആകെ 4.03 കോടി രൂപയാണ് പോലീസ് പിടിച്ചെടുത്തത്. അന്നത്തെ ലുധിയാന പോലീസ് കമ്മീഷണർ മൻദീപ് സിംഗ് സിദ്ദു ഒരു പത്രസമ്മേളനത്തിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു- "ആദ്യം അവർ 15-20 ലക്ഷം രൂപ കവർച്ച നടന്നതായി അവകാശപ്പെട്ടു. ആദായനികുതി വകുപ്പിനെ ഭയന്ന് ദമ്പതികൾ യഥാർത്ഥ തുക മനഃപൂർവ്വം കുറച്ചു കാണിച്ചതാകാം. കോടികളുടെ പണമാണ് ഉണ്ടായിരുന്നതെന്ന് പ്രതികൾക്ക് പോലും അറിയില്ലായിരുന്നു." കൊള്ളയടിക്കപ്പെട്ട തുക നാലു കോടിയിലെത്തിയതോടെ കൂടുതൽ അന്വേഷണത്തിനായി ആദായനികുതി വകുപ്പിനെ അറിയിച്ചതായി അഡീഷണൽ ഡി.സി.പി സുഹൈൽ ഖാസിം മിർ പറഞ്ഞു. “ഞങ്ങൾ ഡോക്ടർ ദമ്പതികളുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. കാനഡ, ഓസ്‌ട്രേലിയ, യു.കെ കേസുകൾ കൈകാര്യം ചെയ്യുന്ന അംഗീകൃത ഇമിഗ്രേഷൻ ഡോക്ടർമാരാണ് ഇവർ. വീട്ടിൽ നിന്ന് മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തതായി ഇവർ സമ്മതിച്ചിട്ടുണ്ട്. കൃത്യമായ കണക്ക് അവർ ഇതുവരെ നൽകിയിട്ടില്ല. പോലീസ് അന്വേഷണം പൂർത്തിയാകുന്നതുവരെ ഞങ്ങൾ കാത്തിരിക്കുകയാണ്. അതിനുശേഷം ഞങ്ങൾ ഞങ്ങളുടെ നടപടികൾ ആരംഭിക്കും." ആദായനികുതി വകുപ്പിലെ ഒരു സീനിയർ ഓഫീസർ അറിയിച്ചു. തങ്ങൾക്ക് കുട്ടികളൊന്നും ഇല്ലെന്ന് ദമ്പതികൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇവരുടെ ഏക മകൾ വർഷങ്ങൾക്ക് മുമ്പ് ഒരു അപകടത്തിൽ മരിച്ചിരുന്നു. അന്നുമുതൽ ഇവർ ലുധിയാനയിലെ വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്. കണ്ടെടുത്ത പണം, സ്വർണം, വെള്ളി ആഭരണങ്ങൾ എന്നിവ ഇപ്പോഴും ദുഗ്രി പോലീസ് സ്റ്റേഷനിലെ മൽഖാനയിൽ കിടക്കുന്നുണ്ടെന്ന് ഇൻസ്പെക്ടർ മധു ബാല പറഞ്ഞു. "ഇത് വരെ ഈ കണ്ടെടുത്ത വസ്തുക്കൾ തിരികെ നൽകാൻ കോടതിയിൽ നിന്നും ഞങ്ങൾക്ക് ഒരു ഉത്തരവും ലഭിച്ചിട്ടില്ല. ഇത് ഈ കേസിൻ്റെ  സ്വത്താണ്. ആകെ കണ്ടെടുത്ത പണം 4.03 കോടി രൂപയാണ്." ഇൻസ്പെക്ടർ പറഞ്ഞു. അന്വേഷണം പൂർത്തിയാകുന്നതുവരെ കണ്ടെത്തിയ തുക ദമ്പതികൾക്ക് വിട്ടുനൽകാൻ കഴിയില്ലെന്ന് ഇതിനോടകം തന്നെ പോലീസിനെ അറിയിച്ചിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ഡോ. വാഹിഗുരു പാൽ സിംഗ് സിദ്ദുവുമായി ബന്ധപ്പെട്ടപ്പോൾ ഈ കേസിനെക്കുറിച്ച് സംസാരിക്കാൻ താൻ താല്പര്യപ്പെടുന്നില്ലെന്നാണ് പറഞ്ഞതെന്നും വൃത്തങ്ങൾ അറിയിച്ചു


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.